Monday, April 7, 2014

പുഷ് പുൾ

വല്‍ ക്രോസ് അടക്കാന്‍ തുടങ്ങുന്നതെയുള്ളു. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. പഴയ സിമന്റ് ബഞ്ചില്‍ സ്ഥാനം പിടിച്ചു. പഴക്കം ചെന്നതിന്റെ പാടുകളല്ലാതെ സ്റ്റേഷന് മാറ്റമെന്ന് പറയാൻ അധികമൊന്നുമില്ല. കാലങ്ങളേറെ യത്രക്കാര്‍ക്കും മറ്റും തണലേകിയ ചീനി മരം; അതിന്റെ തണല്‍ ചിത്രങ്ങൾ കുറച്ച് കൂടെ അകലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. പാളത്തിനപ്പുറം, പഴയ കാലത്ത് അട്ടിയിട്ടിരുന്ന ചത്ത മരങ്ങള്‍ക്ക് പകരം വന്‍ തേക്ക് മരങ്ങള്‍ ജീവനോടെ നില്‍ക്കുന്നു.
മുമ്പ്, മഴക്കാലത്ത് ഒരു കായല്‍ പോലെ പരന്നു കിടന്നിരുന്ന വെള്ളത്തിനരികിലെ മരത്തടിയില്‍ കുറെ ആളുകള്‍ ചൂണ്ടയിട്ടിരിക്കും. അവരോടൊപ്പം പൊന്മകളും, കൊറ്റികളും തക്കം പാര്‍ത്ത് അവിടെയും ഇവിടെയുമായി ധാരാളം ഉണ്ടാവും. എല്ലാര്‍ക്കും ഇഷ്ടം പോലെ മീന്‍! മണലും കുണ്ടെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വെള്ളക്കെട്ടിലെ മീന്‍ ഞങ്ങള്‍ക്കാർക്കും ഇഷ്ടമായിരുന്നില്ല. കാരണം അങ്ങാടിയിലെ തെണ്ടിപ്പിള്ളേർക്കും, റയില്‍ പുറം പോക്കില്‍ താമസമാക്കിയിരുന്ന ‘വെള്ളപ്പൊക്കാക്കാര്‍‘ എന്ന് ഞങ്ങള്‍ പറയുന്ന പുറം നാട്ടുകാര്‍ക്കും അവിടെയായിരുന്നു കക്കൂസ്.


അകലെ മൊടപ്പിലാശേരി കുന്നും അതിന്റെ താഴ്വര തൊട്ട് മണലും കുണ്ട് വരെയും വയലേലകൾ ആയിരുന്നു. പഴമ പുതുമക്ക് വഴി മാറിയപ്പോൾ എല്ലായിടത്തെയും പോലെ പച്ച പുതച്ച് കിടന്നിരുന്ന കന്യകയെ വഴിയോരങ്ങളിൽ പരിമളം പൂശിയവർ ബലാൽകാരം ചെയ്തതിനാൽ അവകൾ കോൺഗ്രീറ്റുകളെ പ്രസവിച്ചിട്ടിരിക്കുന്നു. ബാക്കിയുള്ള നെഞ്ചിലെ മരങ്ങളിൽ ചുരത്തുന്നതൊക്കെയും റബ്ബർ പാൽ !


“ആരാത് കുഞ്ഞാനൊ....?എന്നെ ദുബായീന്ന് വന്നെ!
ശബ്ദം കേട്ട് മുഖമുയർത്തി നോക്കി. ആളെ മനസ്സിലാക്കി മറുപടി പറയും മുമ്പെ അടുത്ത ചോദ്യം.
“ഞമ്മക്ക് ചായക്ക് എന്തേലും കിട്ട്യാ.....”
“എന്തേ കുഞ്ഞാനെ പണിക്കൊന്നും പോവാറില്ലെ”.
“എവടെ...വജ്ജ പണിട്ക്കാന്‍, തടി കൊണ്ട് കയ്യൂല കുഞ്ഞാനെ”.
എല്ലാവരെയും കുഞ്ഞാനെ എന്ന് വിളിക്കുന്ന കുഞ്ഞാന്‍ ! ഗൽഫ് കാരൊക്കെയും കുഞ്ഞാന്റെ ഭാഷയിൽ ദുബായ്ക്കാരാണ്. മുമ്പ് കാലത്ത് വാഗണില്‍ മരത്തടി കേറ്റലും, വിറക് അട്ടിയിടലുമായിരുന്നു പണി. എത്ര കാശ് കിട്ടിയാലും തിന്ന് തീര്‍ക്കുന്ന, സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത; നാട്ടുകാരുടെയെല്ലാം കുഞ്ഞാന്‍...! അതു കൊണ്ട് തന്നെയായിരിക്കാം അയാള്‍ സമ്പാദിക്കാനും മറന്ന് പോയത്.
“എവിടെക്കാ സര്‍ക്കീട്ട്...?“
നീട്ടിയ നോട്ടുകള്‍ വാങ്ങി കീശയിലിട്ടു കൊണ്ട് കുഞ്ഞാന്‍ തുടര്‍ന്നു.
“ഒരു മോട്ടറ് വണ്ടി വാങ്ങിക്കൂടെ...അല്ലേലും ചെല ഗൾഫേര് ഭയങ്കര പിസ്ക്കമ്മാരാ, ങാ‍..ഞമ്മളെ പുസ്പുള്‍ വരാനായല്ലൊ അല്ലെ...?അതാകുമ്പൊ നല്ല കൊശീല്‍ പൊകാലൊ”
ചോദ്യവും ഉത്തരവും അയാള്‍ തന്നെ കണ്ടെത്തുന്നുണ്ടായിരുന്നു.


അയാള്‍ പറഞ്ഞത് ശരി തന്നെ. എനിക്ക് പോകാനുള്ളത് ‘പുഷ്പുൾ’ എന്ന് നാട്ടുകാര്‍ പറയുന്ന ട്രെയിനിന്‍ തന്നെ. അതും കമ്പനിയില് എല്ലാവരും ‘പുഷ്പുൾ’ എന്ന് വിളിച്ചിരുന്ന് കാദര്‍ക്കയുടെ വീട്ടിലേക്ക്. രണ്ട് കൊല്ലം മുമ്പ് തകര്‍ന്ന ഹൃദയവുമായി ഗള്‍ഫില്‍ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞ എന്റെ സ്വന്തം കാദർക്കയെ കാണാന്‍!
എല്ലാവർക്കും ബാപ്പയും, കാരണവരും, സുഹൃത്തുമായിരുന്നു കാദർക്ക. സാധനങ്ങള്‍ അറബിയയില്‍ കേറ്റി സ്റ്റോറിലെത്തിക്കലും ക്ലീനിങ്ങുമായിരുന്നു അയാള്‍ക്ക് ജോലി. ‘അറബിയ‘ എന്ന് അറബിയില്‍ പറയുന്ന വണ്ടി മുമ്പോട്ട് തള്ളുകയും, അതേ പോലെ പിന്നിലാക്കി വലിക്കുകയും ചെയ്തിരുന്നത് കൊണ്ട് ആരോ തമാശയില്‍ ഇട്ട പേരാണ് ‘പുഷ് പുൾ‘ ഗള്‍ഫിലെത്തുമ്പഴേ മദ്ധ്യ വയസ്കനായിരുന്നു ടിയാന്‍.

ആരെന്തു അറബിയില്‍ ചോദിച്ചാലും മറുപടി മലയാളത്തിലേ പറയൂ. അതെന്താ എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു അയാള്‍ക്ക്.
‘നമ്മള്‍ അറബി പഠിക്കും പോലെ ഓല്‍ക്ക് ന്താ മലയാളം പഠിച്ചൂടെ?’
ഇവിടെ വന്നതിന്ന് ശേഷം നാല് പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തയച്ചു. ശരീരം ചെയ്യുന്ന ജോലിക്ക് വഴങ്ങാതായെങ്കിലും, മനസ്സിലെ യുവത്വം എന്നും കാത്ത് സൂക്ഷിച്ചിരുന്നു കാദർക്ക. അയാള്‍ എന്നും ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും ജീവിച്ചു. അഞ്ചാമത്തേത് ഒരു ആണ്‍‌തരിയാണല്ലൊ എന്നതായിരുന്നു അയാള്‍ക്കാകെയുള്ള പ്രതീക്ഷ. അവന്റെ ഏതാവശ്യവും അപ്പപ്പോള്‍ നിറവേറ്റാന്‍ അയാള്‍ ധൃതി കാണിച്ചിരുന്നു.
കോളേജിലെത്തിയപ്പോള്‍ ഒരു ബൈക്ക് വേണമെന്ന് അവന് നിർബന്ധം. ഭാര്യയും, കൂട്ടുകാരും പറഞ്ഞു
“വേണ്ട.. അവന്‍ അതിനായിട്ടില്ല!”
എല്ലാവരോടും അയാള്‍ കനത്ത സ്വരത്തില്‍ മറുപടി പറഞ്ഞു:
“ഇങ്ങളീ പറീണ മാതിരിയല്ല. അവന്റെ പൂതിയല്ലെ...?ഇന്നത്തെ കാലത്ത് കോളേജില്‍ പോക്ണോല്‍ക്ക് അതൊക്കെ വേണം”
അവന്റെ വളർച്ചയിൽ അയാള്‍ സ്വയം അഭിമാനം കൊണ്ടു.
അതിനും വേണ്ടി തികയാത്ത കാശ് പലരില്‍ നിന്നും തിരിമറി നടത്തി നാട്ടിലേക്കയച്ച് കഴിഞ്ഞപ്പോൾ, എല്ലാം പിടിച്ചടക്കിയ ഒരു ജേതാവിനെ പോലെ അയാള്‍ ഊറ്റം കൊണ്ടു.
രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കാണും. ഒരു ഉച്ചക്കുള്ള വിശ്രമ സമയം. എന്റെ മൊബൈലിലേക്ക് നാട്ടില്‍ നിന്നും ഒരു വിളി വന്നു. ഞാ‍ന്‍ മരവിച്ച പോലെയായി! റൂമിലെ മറ്റു സുഹൃത്തുക്കളെ സ്വകാര്യമായി അറിയിച്ചു. എല്ലാവരും തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു. കാദർക്കയെ എങ്ങിനെ വിവരം അറിയിക്കും? അവസാനം ഞാന്‍ തന്നെ......
കാദർക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്‍! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല! കരഞ്ഞിട്ടുമുണ്ടാവില്ല!!
........................
ട്രെയിന്‍ വലിയ ശബ്ദത്തോടെ വന്നു നിന്നു. യാത്രക്കാർ ഇറങ്ങുകയും കേറുകയും ചെയ്തു. കയറ്റിറക്കു സാധന്നങ്ങളുമായി ചുമട്ടുകാരും. അനന്തതയുടെ കാണാപുറങ്ങളില്‍ കണ്ണും നട്ട് ഞാന്‍ ആത്മഗദം ചെയ്തു.
“വേണ്ട...എനിക്കു കാണേണ്ട....കാണാന്‍ കഴിയില്ല! ആശയറ്റ, വിളർത്ത എന്റെ കാദർക്കയുടെ മുഖം!”
വണ്ടി തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി. ഞാന്‍ കിതച്ചു കൊണ്ട്, കാലത്തിന്റെ പാടുകള്‍ വീഴ്ത്തിയ സിമന്റ് ബഞ്ചില്‍ അള്ളിപ്പിടിച്ചിരുന്നു!
സ്റ്റേഷന്‍ മാസ്റ്റർ കൊടി വീശി. വിസിലടിച്ചു. വണ്ടി ചൂളം വിളിച്ച് കറുത്ത പുക പടലങ്ങള്‍ പുറത്തേക്ക് തള്ളി കിതച്ച് കുതിച്ചു. അടുത്ത വളവ് കഴിഞ്ഞ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന ട്രെയിന്‍ ടിക്കറ്റ് അലസമായി വലിച്ചെറിഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു!

No comments:

Post a Comment